‘യുക്രെയ്നിനെ റഷ്യൻ സൈന്യം വളഞ്ഞിരിക്കുകയാണ്. യുദ്ധം അടുത്തു വരികയാണെന്ന സൂചന ഇന്ത്യൻ വിദ്യാർഥികൾക്കുൾപ്പെടെ ലഭിച്ചു തുടങ്ങി. അന്വേഷിച്ചപ്പോൾ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് അറിയിപ്പൊന്നുമില്ല. ആകെ ചെയ്തത് വിദ്യാർഥികളുടെ വിവരങ്ങളുള്ള ഒരു ഗൂഗിൾ ഫോം പൂരിപ്പിച്ചുവാങ്ങി എന്നതാണ്. അതിനിടെ യുദ്ധം ശക്തമായി. പുറത്തിറങ്ങാൻ പോലും പറ്റാതിരിക്കുമ്പോഴാണ് എംബസിയുടെ അറിയിപ്പെത്തുന്നത്–‘സുമിയിലെ കുട്ടികളെ രക്ഷിക്കുകയാണ് ഏറെ പ്രയാസം. നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്ന്’. എല്ലാ ഇന്ത്യക്കാരെയും എംബസി രക്ഷിക്കും, പക്ഷേ അവരെത്തും വരെ എന്തു ചെയ്യും? വെള്ളമോ ചികിത്സാ സൗകര്യങ്ങളോ പോലുമില്ല...’ റഷ്യയിൽനിന്ന് 50 കിലോമീറ്റർ മാത്രം അകലെയുള്ള സുമിയിൽ നേരിട്ട ദുരിതത്തെപ്പറ്റി ഒരു മലയാളി വിദ്യാർഥി സംസാരിക്കുകയാണ്. യുദ്ധാനുഭവത്തിന്റെ, അതിജീവനത്തിന്റെ ആ അസാധാരണ അനുഭവകഥ പോളണ്ടിൽനിന്ന് നമ്മോടു പങ്കുവയ്ക്കുന്നു മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.