ഫുട്ബോൾ ഇതിഹാസം മറഡോണ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട് പുറത്തായ ലോകകപ്പ്. 1994ൽ യുഎസിൽ നടന്ന ലോകകപ്പിലെ ഏറ്റവും വലിയ ഞെട്ടലുകളിലൊന്ന് ഇതായിരുന്നു. പ്രധാന താരമില്ലാതെ ടൂർണമെന്റിലുടനീളം കളിക്കേണ്ടി വന്നു അന്ന് അർജന്റീനയ്ക്ക്. പക്ഷേ ഫൈനലിലെത്തിയത് ഇറ്റലിയും ബ്രസീലും. ലോകകപ്പ് ചരിത്രത്തിലാദ്യമായി പെനൽറ്റി ഷൂട്ടൗട്ടിൽ വിജയിയെ നിശ്ചയിച്ചതും ഈ മത്സരത്തിലായിരുന്നു. അന്ന് 3–2ന് ഇറ്റലിയെ ബ്രസീൽ തോൽപിച്ചു. എന്നാൽ ഈ ഫൈനലിനേക്കാളും മറഡോണയേക്കാളും 1994ലെ ലോകകപ്പിൽ ഫുട്ബോൾ ലോകം ഏറ്റവുമധികം ഓർത്തിരിക്കുക മറ്റൊരു പേരാണ്. അതൊരു കൊളംബിയക്കാരന്റെ പേരാണ്–ആന്ദ്രെ എസ്കോബർ. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ രക്തസാക്ഷി. എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു എസ്കോബർ. സെക്കൻഡ് ഗ്രൂപ്പ് മത്സരത്തിൽ അദ്ദേഹത്തിന്റെ കാലിൽനിന്ന് അബദ്ധവശാൽ പിറന്ന ഒരു സെൽഫ് ഗോൾ പിന്നീട് ചരിത്രത്തിലെ മറക്കാനാകാത്ത ചോരപ്പാടാവുകയായിരുന്നു. യുഎസിനെതിരെയായിരുന്നു ആ മത്സരം. അന്ന് എന്താണു സംഭവിച്ചത്? എങ്ങനെയാണ് എസ്കോബർ കൊല്ലപ്പെട്ടത് ?